കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് അവസാനഘട്ടത്തിലേക്കാണ് നീങ്ങുന്നത്. ചരിത്രത്തിൽ തന്നെ മലയാളികൾ എല്ലാവരും ഉറ്റു നോക്കുന്ന ഒരു പ്രധാന കേസായി ഇത് മാറി. ഇതുവരെ ദിലീപിനെതിരെ മതിയായ തെളിവുകൾ കണ്ടെത്താനോ കുറ്റപത്രം പൂർത്തിയാക്കാനോ സാധിക്കാത്തതുകൊണ്ടാണ് ഈ കേസ് ഇങ്ങനെ നീളുന്നത്. ജനുവരിയിലാണ് കേസിൽ തുടരന്വേഷണം തുടങ്ങിയത്. കോടതിയില്‍ നിന്ന് പലതവണ സമയം നീട്ടി വാങ്ങുകയും ചെയ്തിരുന്നു. അങ്ങനെയിരിക്കെ കഴിഞ്ഞ ദിവസമാണ് തുടരന്വേഷണം പൂർത്തിയാക്കി അന്വേഷണ സംഘം അധികകുറ്റപ്പത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്.
ക്രൈംബ്രാഞ്ച് സംഘം ഡി വെെ എസ് പി ബെെജു പൗലോസിൻ്റെ നേതൃത്വത്തിൽ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷമാണ് അധിക കുറ്റപ്പത്രം സമര്‍പ്പിച്ചത്. ആറു മാസത്തിൽ ഏറെ നീണ്ട അന്വേഷണത്തിനൊടുവിൽ തയ്യാറാക്കിയ കുറ്റപത്രത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടത് ദിലീപിൻ്റെ സുഹൃത്ത് ശരത്ത് മാത്രമാണ്. ശരത്തിനെ മാത്രം പ്രതി ചേര്‍ത്തപ്പോള്‍ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ ഉൾപ്പെടെ 102 സാക്ഷികളാണ് നിലവിലുള്ളത്. കാവ്യാ മാധവനും പൾസർ സുനിയും തമ്മിലുള്ള അടുപ്പം അറിയാവുന്ന വ്യക്തി എന്ന നിലയിലാണ് രഞ്ജു രഞ്ജിമാര്‍ സാക്ഷിപട്ടികയില്‍ ഇടം നേടിയത്. നടൻ ദിലീപിൻ്റെ പക്കൽ മറ്റ് ഡിജിറ്റൽ തെളിവുകളും നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളും ഉണ്ടെന്നും പലതും നശിപ്പിച്ചതായും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ ദിലീപിനെതിരെ തെളിവ് നശിപ്പിച്ചുവെന്ന കുറ്റവും ചുമത്തി. കോടതി അതിജീവിതയെ വിമർശിച്ചതിനു പിന്നാലെയാണ് ഈ നടപടി നടന്നിരിക്കുന്നത്.
കേസിലെ പ്രധാന തൊണ്ടി മുതലായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് 3 കോടതികളുടെ കസ്റ്റഡിയിലിരിക്കെ ആരോ തുറന്നു പരിശോധിച്ചതിന്റെ ഫൊറൻസിക് തെളിവുകൾ സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്താൻ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. തുടരന്വേഷണം പൂർത്തിയാക്കാൻ കോടതി അനുവദിച്ച സമയപരിധി അവസാനിക്കുന്നതിന്റെ 5 ദിവസം മുൻപു മാത്രമാണു ഫൊറൻസിക് പരിശോധനാ ഫലം ലഭിച്ചതെന്നും ഇക്കാര്യം അന്വേഷിക്കാൻ കൂടുതൽ സമയം വിചാരണക്കോടതിയും ഹൈക്കോടതിയും അനുവദിച്ചില്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. 350 ഡിജിറ്റൽ തെളിവുകളും ഒപ്പം സമർപ്പിച്ചിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിച്ച വിവരം പ്രോസിക്യൂഷന്‍ വിചാരണക്കോടതിയെയും അറിയിച്ചിട്ടുണ്ട്. ഈ മാസം 27ന് വിചാരണക്കോടതി കുറ്റപത്രം പരിഗണിക്കുമെന്നാണ് വിവരം. നടപടികൾ പൂർത്തിയായാൽ ഒരുമാസത്തിനു ശേഷം കേസിൽ വിചാരണ ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രോസക്യൂഷൻ പ്രതീക്ഷിക്കുന്നത്.