അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കലക്കാത്ത എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിലൂടെയാണ് നഞ്ചിയമ്മയും നഞ്ചിയമ്മയുടെ പാട്ടുമെല്ലാം മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയത്. ഇപ്പോഴിതാ, നഞ്ചിയമ്മയുടെ പാട്ടിനെ ലോകം അംഗീകരിച്ചിരിക്കുകയാണ്. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് ഇത്തവണ തേടിയെത്തിയത് നഞ്ചിയമ്മയെ ആയിരുന്നു. ഈ സന്തോഷം കാണാന്‍ സിനിമയുടെ സംവിധായകനായ സച്ചി സാര്‍ ഇല്ലല്ലോ എന്ന വിഷമത്തിലാണ് നഞ്ചിയമ്മ ഇപ്പോഴും. എന്നാൽ ഇപ്പോൾ പുരസ്‌കാര വിവാദത്തിൽ പ്രതികരിച്ച് അവാർഡ് ജേതാവ് നഞ്ചിയമ്മ രംഗത്ത് എത്തിയിരിക്കുകയാണ്.
എന്റെ മനസ് വൃത്തിയാണ്. എല്ലാ മക്കളും എനിക്ക് വേണം, എനിക്കെതിരേ പറയുന്നവരും പറയാത്തവരുമെല്ലാം വേണം. ഒരാളെയും തള്ളിപ്പറഞ്ഞ് ഞാനൊന്നും ചെയ്യില്ല. അതാണ് എന്റെ സന്തോഷം. എന്റെ മക്കൾ പറയുന്നത് പോലെയേ ഇതിനെയെല്ലാം കണ്ടിട്ടുള്ളു. അത് ഞാൻ ഏറ്റെടുത്തു എന്നുമായിരുന്നു നഞ്ചിയമ്മ പറഞ്ഞത്.
ആ മറുപടിയെ ആയിരങ്ങളാണ് ഏറ്റെടുത്തത്. അവരുടെ മനസിലെ നന്മയും സ്‌നേഹവും നിഷ്‌കളങ്കതയും എല്ലാം മലയാളികള്‍ വീണ്ടും തൊട്ടറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. പാലക്കാട് ജില്ലയിലെ അട്ടപ്പാടി എന്ന നാട്ടുകാരിയാണ് നഞ്ചിയമ്മ. ഒരു ആദിവാസി പാട്ടുകാരിയായിരുന്ന നഞ്ചിയമ്മയുടെ ഭാഗ്യം തെളിഞ്ഞത് തന്റെ 60-ാം വയസില്‍ ആയിരുന്നു. അതുവരെ ഏതൊരു സ്ത്രീയേയും പോലെ കഷ്ടപ്പാടും ദാരിദ്ര്യവും കണ്ണുനീരും എല്ലാം നിറഞ്ഞതായിരുന്നു നഞ്ചിയമ്മയുടെ ജീവിതം.