മലയാളി പ്രേക്ഷകരുടെ പ്രിയ ഗായികമാരിൽ ഒരാളാണ് സയനോര ഫിലിപ്പ്. 2018-ൽ ജീൻ മാർക്കോസ് സംവിധാനം ചെയ്ത 'കുട്ടൻപിള്ളയുടെ ശിവരാത്രി' എന്ന ചിത്രത്തിലൂടെ സംഗീത സംവിധായികയായി അരങ്ങേറി. മലയാളത്തിന്റെ അതിര്വരമ്പുകൾക്കുമപ്പുറം എ ആർ റഹ്മാൻ ഉൾപ്പെടെ ഉള്ള സംഗീത പ്രതിഭകൾക്ക് ഒപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ച ചുരുക്കം ചില ഗായികമാരിൽ ഒരാളാണ് സയനോര. ആരാധകർക്കായി ഒരുപിടി ഹിറ്റ് ഗാനങ്ങളാണ് ഗായിക സമ്മാനിച്ചിട്ടുള്ളതും. എന്നാൽ ഇപ്പോൾ ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് സയനോര പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മനോരമയിൽ പങ്കുവെച്ച വിശേഷങ്ങളിലൂടെ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ:
'ബോഡിഷെയ്മിങ്ങിനെ പറ്റി ആദ്യം കേൾക്കാൻ തുടങ്ങിയപ്പോൾ എന്റെ പ്രശ്‌നമാണെന്നാണ് കരുതിയത്. ഞാൻ തടി കുറക്കാത്തതുകൊണ്ടാണ് ആളുകൾ ഇങ്ങനെ പറയുന്നതെന്ന് ഞാൻ ചിന്തിച്ചു. പിന്നെ ഞാൻ ആലോചിച്ചപ്പോൾ നമ്മൾ നമ്മുടെ ജീവിതം ജീവിക്കുക എന്നേയുള്ളൂ. നമ്മുടെ വസ്ത്രധാരണത്തെയോ അല്ലെങ്കിൽ നമ്മുടെ ശരീരഘടനയെയോ ആളുകൾ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതില്ല. പലരുടെയും തെറ്റായ അറിവും അറിവില്ലായ്മയും കാരണമാണ് ഇങ്ങനെയൊക്കെ പറയുന്നത്', സയനോര അഭിപ്രായപ്പെട്ടു.
'ആളുകൾ പറയുന്നത് മനസിലാക്കി തുടങ്ങിയതോടെയാണ് എനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കാൻ തുടങ്ങിയത്. ഫുൾ കുർത്ത മാത്രം ഇട്ട് നല്ല കുട്ടി ചമഞ്ഞ് നടക്കലായിരുന്നു ആദ്യം. ഇപ്പൊൾ അങ്ങനെയൊന്നുമില്ല. സ്ലീവ്‌ലസും ഷോർട്‌സും ക്രോക്‌സും ഒക്കെ ഇടും. അതിൽ എന്റെ ശരീരം തടിച്ചിട്ടാണോ കാണുന്നത് എന്നൊന്നും ആലോചിക്കാറെയില്ല. എന്നിലുള്ള അത്തരം ചിന്തകൾ മുഴുവനായും പോയിട്ടില്ല. എന്നാൽ അത് മുഴുവനായും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ'.
'ചില ആളുകൾക്കിടയിൽ ചില വസ്ത്രങ്ങൾ ധരിച്ച് ഇറങ്ങാൻ ഇപ്പോഴും മടിയാണ്. എനിക്ക് ഒരുപാട് മറ്റുള്ളവരുടെ ശ്രദ്ധ കിട്ടുന്നതും ഇഷ്ടമല്ല. ഓരോ ആൾക്കൂട്ടത്തിന്റെ ഇഷ്ടം മനസിലാക്കി അതിനനുസരിച്ച് വസ്ത്രം തെരഞ്ഞെടുക്കാറുമുണ്ട്. ഞാൻ ഏറ്റവും കംഫർട്ടബിളായിരിക്കുക എന്നതാണ് വസ്ത്രം ധരിക്കുന്നത് കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത്. വിമർശനങ്ങളുമായി ആളുകൾ വന്നതോടെയാണ് ഞാനിങ്ങനെയൊക്കെ ആണെന്ന് സ്വയം തിരിച്ചറിയാൻ തുടങ്ങിയത്. ഇനി ഇങ്ങനെ തന്നെ മുന്നോട്ട് പോകാനാണ് തീരുമാനവും'.
'എൻ്റെ ഈ അഭിപ്രായങ്ങളൊക്കെ കണ്ടാണ് എന്റെ മോളും വളരുന്നത്. അവളുടെ ശരീരത്തെക്കുറിച്ച് അവൾക്ക് തന്നെ ആത്മവിശ്വാസം കുറയാൻ പാടില്ല. മോൾക്ക് നല്ല ഉയരമുണ്ട്. അവളുടെ ക്ലാസിലെ ഏറ്റവും ഉയരം കൂടിയ കുട്ടികളിലൊരാളാണ് ജന. അതുകൊണ്ട് പലപ്പോഴും അവൾ കുനിഞ്ഞാണ് നടക്കാറ്. ഞാനും മമ്മിയും എപ്പോഴും അവളോട് പറയും ഒരിക്കലും കുനിഞ്ഞു നടക്കരുത്, നട്ടെല്ല് നിവർത്തി വേണം നടക്കാൻ എന്ന്', സയനോര പറഞ്ഞു.