Latest News

എന്‍ജോയ് എന്‍ജാമി എന്നവൈറല്‍ ഗാനത്തിന്റെ യഥാര്‍ത്ഥ അവകാശി ആര്? പാട്ടിന്റെ അവകാശത്തെ ചൊല്ലി വിവാദം; ഹിറ്റ് ഗാനത്തെ ചൊല്ലി സംഗീതസംവിധായകന്‍ സന്തോഷ് നാരായണനും ഗായകന്‍ റാപ്പര്‍ അറിവും നേര്‍ക്ക് നേര്‍

Malayalilife
 എന്‍ജോയ് എന്‍ജാമി എന്നവൈറല്‍ ഗാനത്തിന്റെ യഥാര്‍ത്ഥ അവകാശി ആര്? പാട്ടിന്റെ അവകാശത്തെ ചൊല്ലി വിവാദം;  ഹിറ്റ് ഗാനത്തെ ചൊല്ലി  സംഗീതസംവിധായകന്‍  സന്തോഷ് നാരായണനും ഗായകന്‍  റാപ്പര്‍ അറിവും നേര്‍ക്ക് നേര്‍

ഴിഞ്ഞവര്‍ഷമിറങ്ങി സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗം സൃഷ്ടിച്ച ഗാനമാണ് എന്‍ജോയ് എഞ്ചാമി. ഒരു വര്‍ഷം മുമ്പിറങ്ങിയ ഗാനത്തിന് 429 മില്ല്യണ്‍ കാഴ്ചക്കാരെയാണ് ഇതുവരെ ലഭിച്ചത്. എന്നാല്‍ ഗാനവുമായി ബന്ധപ്പെട്ട് പുതിയൊരു വിവാദം ഉടലെടുത്തിരിക്കുകയാണ് ഇപ്പോള്‍.വൈറലായ തമിഴ് ഗാനത്തിന്റെ അവകാശവാദത്തെ ചൊല്ലിയാണ് തര്‍ക്കം മുറുകുന്നത്. ഗായകന്‍ അറിവും സംഗീത സംവിധായകന്‍ സന്തോഷ് നാരായണനുമാണ് ഇതുസംബന്ധിച്ച് സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ചത്. 

ധീ, റാപ്പര്‍ അറിവ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം പാടി അവതരിപ്പിച്ചത്. 44ാമത് ചെസ്സ് ഒളിമ്പ്യാഡില്‍ ധീ എന്‍ജോയ് എഞ്ജാമി പാടിയിരുന്നു. അറിവിന്റെ അസാന്നിധ്യത്തില്‍ കിടക്കുഴി മറിയമ്മാള്‍ ആയിരുന്നു ധീയ്ക്കൊപ്പം വേദിയിലുണ്ടായിരുന്നത്. ഇതിനെ തുടര്‍ന്നാണ് വിവാദങ്ങളുടെ തുടക്കം. ഗാനം ആഗോള തലത്തില്‍ ശ്രദ്ധേയമായതിനു പിന്നാലെ നിരവധി വേദികളില്‍ ധീയും സന്തോഷ് നാരായണനുമായിരുന്നു പരാമര്‍ശിക്കപ്പെട്ടിരുന്നത്. എന്തുകൊണ്ട് പാട്ട് എഴുതി പാടി അവതരിപ്പിച്ച അറിവിനെ ഒഴിവാക്കിയെന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് പ്രതികരണവുമായി അറിവ് സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തിയത്.

എന്‍ജോയ് എഞ്ജാമി എഴുതി ചിട്ടപ്പെടുത്തി ആലപിച്ച് അവതരിപ്പച്ചത് താനാണെന്നായിരുന്നു അറിവിന്റെ പോസ്റ്റ്. തന്റെ പൂര്‍വികരുടെ ചരിത്രത്തില്‍ നിന്നാണ് പാട്ട് രൂപപ്പെട്ടതെന്നും മാസങ്ങളോളമുള്ള അധ്വാനം ഇതിനു പിന്നിലുണ്ടെന്നും അറിവിന്റെ പോസ്റ്റില്‍ പറയുന്നു. പോസ്റ്റില്‍ ആര്‍ക്കെതിരേയും നേരിട്ട് അറിവ് പരാമര്‍ശിച്ചിരുന്നില്ല. ഗാനത്തിന് ലഭിച്ച പ്രശസ്തിയില്‍ അറിവിനെ അവഗണിക്കുന്നുവെന്ന് നേരത്തേ മുതല്‍ ആക്ഷേപമുണ്ടായിരുന്നെങ്കിലും ആദ്യമായാണ് അറിവ് വിഷയത്തില്‍ പ്രതികരിക്കുന്നത്.

അറിവിന്റെ പോസ്റ്റിന് പിന്നാലെ സംഗീത സംവിധായന്‍ സന്തോഷ് നാരായണനും വിശദീകരണവുമായി രംഗത്തെത്തി. 2020 ല്‍ പൂര്‍വ വേരുകളെ പുകഴ്ത്തുകയും പ്രകൃതിയെ ആഘോഷിക്കുകയും ചെയ്യുന്ന ഗാനമെന്ന ആശയവുമായി ധീയാണ് തന്നെ സമീപിച്ചതെന്ന് സന്തോഷ് നാരായണന്‍ പറഞ്ഞു. തുടര്‍ന്ന് താന്‍ സംഗീതം ചിട്ടപ്പടുത്തി, റെക്കോര്‍ഡ് ചെയ്ത് ഒപ്പം പാടിയ് പാട്ടാണ് എന്‍ജോയ് എഞ്ജാമി. ചെന്നൈയില്‍ നടന്ന 44ാമത് ചെസ്സ് ഒളിമ്പ്യാഡില്‍ ഗാനം അവതരിപ്പിക്കാനുള്ള അവസരമുണ്ടായപ്പോള്‍ അറിവ് സ്ഥലത്തുണ്ടായിരുന്നില്ലെന്നും പോസ്റ്റില്‍ പറയുന്നു.

സന്തോഷ് നാരയണന്റെ കുറിപ്പ് ഇങ്ങനെ

'2020-ലാണ് നമ്മുടെ വേരുകളെ പ്രകീര്‍ത്തിക്കുന്നതും പ്രകൃതിയെ ആഘോഷിക്കുന്നതുമായ ഒരു തമിഴ് ?ഗാനത്തിന്റെ ആശയവുമായി ധീ വന്നത്. ഞാന്‍ പിന്നീട് ഈ ഗാനം സംഗീത സംവിധാനം ചെയ്യുകയും അറേഞ്ചും പ്രോഗ്രാമും റെക്കോര്‍ഡും ചെയ്യുകയും ഒപ്പം പാടുകയും ചെയ്തു. സ്വതന്ത്ര സംഗീത മേഖലയില്‍ പലര്‍ക്കും ഇതിനകം അറിയാവുന്നതുപോലെ, മുകളില്‍ പറഞ്ഞ എന്റെ സൃഷ്ടിയെ ആഗോളതലത്തില്‍ ഞാന്‍ നിര്‍മ്മിച്ചതായാണ് അറിയപ്പെടുന്നത്. ഏതെങ്കിലും ഒരു കലാകാരന്‍ എന്‍ജോയ് എഞ്ചാമിയില്‍ പാടുന്നതിലപ്പുറം ഓരോരുത്തരും അവരുടെ ഭാഗം കോ-കംപോസ് ചെയ്യുകയോ അവരുടെ ഭാഗങ്ങളുടെ വരികള്‍ എഴുതുകയോ ചെയ്യാമെന്നും ഞങ്ങള്‍ തീരുമാനിച്ചു.'

'ധീയും അറിവും പാട്ട് പാടാന്‍ സമ്മതിച്ചപ്പോള്‍, ഇരുവരും സര്‍ഗാത്മക പ്രക്രിയയില്‍ ഏര്‍പ്പെട്ടിരുന്നു. അറിവ് വരികള്‍ എഴുതാനും ധീ അവളുടെ പല വരികളുടെയും ട്യൂണുകള്‍ കോ-കംപോസ് ചെയ്യാനും സമ്മതിച്ചു. ബാക്കി രാഗം ചിട്ടപ്പെടുത്തിയതും അറിവിന്റെ ഭാഗങ്ങളുടെ ഈണം ഒരുക്കിയതും ഞാനാണ്.'

'സംവിധായകന്‍ മണികണ്ഠനോട് ഞങ്ങളുടെ ടീം നന്ദി പറയുന്നു. അദ്ദേഹത്തിന്റെ 'കടൈസി വിവസായി' എന്ന സിനിമയില്‍ നിന്നുമുള്ള പ്രചോദനം ആണ് എന്‍ജോയ് എന്‍ജാമിയുടെ അടിസ്ഥാനം. പാട്ടുകളിലെ ഒപ്പാരി വരികള്‍ ആരക്കോണത്തും പരിസര ഗ്രാമങ്ങളിലുമുള്ള പാട്ടികളുടെയും താത്താമാരുടെയും സംഭാവനയാണ്. അവരുടെ രചനയെ ബഹുമാനിക്കാന്‍ മനസ്സുവെച്ചതിന് അറിവിന് നന്ദി. എന്റെ എക്കാലത്തെയും പ്രിയപ്പെട്ട പരമ്പരാഗത ഒപ്പാരികളില്‍ ഒന്നാണ് പന്തലുല പാവക്ക.'

'ഈ പാട്ടിന്റെ എല്ലാ വരുമാനവും ഉടമസ്ഥതയും ധീയും അറിവും ഞാനും തുല്യമായി പങ്കിടുന്നു എന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ നിയന്ത്രണത്തിലുള്ള എല്ലാ പ്ലാറ്റ്‌ഫോമുകളിലും മുന്‍വിധികളില്ലാതെ ഞാന്‍ ആര്‍ട്ടിസ്റ്റുകളായ അറിവിന്റെയും ധീയുടെയും ഒപ്പം നിന്ന് അവരെ അംഗീകരിച്ചിരുന്നു. പാട്ടിന്റെ ഓഡിയോ ലോഞ്ചിലെ അറിവിനെക്കുറിച്ചുള്ള എന്റെ പ്രസംഗം അതിന് തെളിവാണ്.'

ഇനി 2022 ല്‍ ചെസ് ഒളിമ്പ്യാഡില്‍ നടന്ന ധീയുടെയും കിടക്കുഴി മറിയമ്മാളിന്റെയും എന്‍ജോയ് എന്‍ജാമി പ്രകടനവുമായി ബന്ധപ്പെട്ട് പറയാം. അന്ന് രാജ്യത്തിന് പുറത്തായതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാനായില്ലെന്നാണ് സംഘാടകരെ അറിവ് അറിയിച്ചിരുന്നത്. അന്ന് അറിവിന്റെ സാന്നിധ്യമില്ലാത്തത് ഒരു നഷ്ടം തന്നെയായിരുന്നു. എന്നാല്‍ അറിവിന്റെ റെക്കോര്‍ഡിങ്ങ് പെര്‍ഫോമന്‍സില്‍ നിലനിര്‍ത്തിയിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമാകാന്‍ ഞാന്‍ എല്ലായ്‌പ്പോഴും എന്റെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നുണ്ട്. എന്റെ വ്യക്തിജീവിതവും കലയും അതിന് തെളിവാണെന്നും സന്തോഷ് നാരായണന്‍ പറഞ്ഞു.

വിഷയത്തില്‍ പ്രതികരണവുമായി ഡീയും രംഗത്ത് എത്തിയിട്ടുണ്ട്. പാട്ടിന്റെ എല്ലാ ഉടമസ്ഥാവകാശവും തങ്ങള്‍ മൂന്നുപേരും തുല്യമായി പങ്കിടുന്നുവെന്നാണ് ഡീ പറയുന്നത്. അറിവിന്റെ ശബ്ദം ഏറ്റവും ഉച്ചത്തില്‍ കേള്‍ക്കണമെന്നായിരുന്നു താന്‍ ആഗ്രഹിച്ചിരുന്നതെന്നും അറിവിന് പറയാനുള്ളത് പ്രധാനപ്പെട്ടതാണെന്നും അത് എല്ലാവരും കേള്‍ക്കേണ്ടതാണെന്നും താന്‍ വിശ്വസിക്കുന്നുവെന്നും ഡീ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

'ഗാനത്തിന്റെ എല്ലാ വരുമാനവും ഉടമസ്ഥാവകാശവും ഞങ്ങള്‍ മൂന്നുപേരും തുല്യമായാണ് പങ്കിടുന്നത്. ഏതെങ്കിലും തരത്തിലുള്ള അസമത്വത്തെ അംഗീകരിക്കുകയാണെങ്കില്‍ ഞാന്‍ അതിന്റെ ഭാഗമാകില്ല. എന്‍ജോയ് എന്‍ജാമിയിലെ ഇരുവരുടെയും പ്രാധാന്യം ഞാന്‍ ഒരു ഘട്ടത്തിലും കുറയ്ക്കുകയോ താഴ്ത്തുകയോ ചെയ്തിട്ടില്ല. ഞാന്‍ അവരുടെ ജോലി ഹൈലൈറ്റ് ചെയ്യാന്‍ മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ, ഓരോ ഘട്ടത്തിലും ഞാന്‍ അത് ചെയ്യുന്നു. ബാഹ്യ സ്രോതസ്സുകള്‍ ഞങ്ങളുടെ ഗാനം പങ്കിടുകയും പ്രൊമോട്ട് ചെയ്യുകയും ചെയ്യുന്ന രീതിയില്‍ എനിക്ക് യാതൊരു നിയന്ത്രണവുമില്ല', ഡീ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

Dhee fT Arivu Enjoy Enjaami

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES