നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കിയുള്ള റോക്കട്രി - ദ നമ്പി ഇഫക്ട് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍, ചിത്രത്തിന്റെ വിജയാഘോഷം കഴിഞ്ഞ ദിവസം നടന്നു. നമ്പി നാരായണന്റെ തിരുവനന്തപുരത്തെ വീട്ടില്‍ വച്ച് കേക്ക് മുറിച്ചാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും അദ്ദേഹത്തിന്റെ കുടുംബവും വിജയം ആഘോഷിച്ചത്.
ആദ്യമായാണ് മാധവന്‍, നമ്പി നാരായണന്റെ വീട്ടില്‍ എത്തുന്നത്.മകന്‍ ശങ്കര്‍, മകള്‍ ഗീത, മരുമകനും മംഗള്‍ യാന്‍ മിഷന്‍ ഡയറക്ടറുമായ ഡോ.അരുണന്‍, ചെറുമകള്‍ ശ്രുതി എന്നിവര്‍ ചേര്‍ന്ന് മാധവനെ സ്വീകരിച്ചു. എന്നാല്‍ ഏറ്റവും വലിയ സന്തോഷം എന്താണെന്ന ചോദ്യത്തിന് നമ്പി നാരായണന്റെ പത്നി മീനയെ കണ്ടതെന്നാണ് മാധവന്‍ മറുപടി നല്‍കിയത്.
ഏറ്റവുമധികം യാതനകള്‍ അനുഭവിച്ചത് അവരാണ്. സംഭവം നടന്ന് ഇത്രയും വര്‍ഷങ്ങള്‍ കഴിയുമ്പോഴും അവരോട് എന്തു പറയണമെന്നറിയില്ല. അവര്‍ അതിജീവിച്ചു. ഭര്‍ത്താവിനൊപ്പം, അദ്ദേഹത്തിന്റെ പോരാട്ടത്തിനൊപ്പം നിന്നു. അതൊരു ചെറിയ കാര്യമല്ല. ആ പിന്തുണ അദ്ദേഹത്തിന് നല്‍കിയ ഊര്‍ജം ചെറുതല്ലെന്ന് മാധവന്‍ പറഞ്ഞു.
സിനിമയില്‍ സിമ്രന്‍ അതി മനോഹാരമായി മീനമ്മയെ അവതരിപ്പിച്ചു. ഒരിക്കലും കാണാത്ത വീടും പരിസരവും നമ്പി സാറിന്റെ വാക്കുകളിലൂടെയാണ്അറിഞ്ഞത്. മുംബൈയിലാണ് നമ്പി നാരായണന്റെ വീട് ചിത്രീകരിച്ചതെങ്കിലും, തിരുവനന്തപുരം അടയാളപ്പെടുത്തുന്നതിനും, കാലഘട്ടത്തോട് നീതി പുലര്‍ത്തുന്നതിനും പരമാവധി ശ്രമിച്ചുവെന്ന് മാധവന്‍ കൂട്ടിച്ചേര്‍ത്തു.
ഏറ്റവും സന്തോഷകരമായ നിമിഷം എന്നാണ് നമ്പി നാരായണന്‍ മാധവന്റെ സന്ദര്‍ശനത്തെ വിശേഷിപ്പിച്ചത്. എന്റെ ഭാര്യയും കുടുംബവും അടുത്തിടെ ഇത്രയധികം സന്തോഷിച്ച ദിവസം ഉണ്ടായിട്ടില്ല .മാധവന്‍ അഭിനയിക്കുകയല്ല, ജീവിക്കുകയാണ് ചെയ്തതെന്ന് അവര്‍ പറയുന്നത്. അവര്‍ക്കായിരിക്കും അത് നന്നായി മനസ്സിലാകുന്നതും. ഇവിടെ നിന്നാണ് എല്ലാം തുടങ്ങിയത്. ഇപ്പോള്‍ എല്ലാം അവസാനിച്ചെന്നൊരു തോന്നലാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ചിത്രത്തിന്റെ നിര്‍മാതാക്കളായ വര്‍ഗീസ് മൂലന്‍, വിജയ് മൂലന്‍, കോ- ഡയറക്ടര്‍ ജി. പ്രജേഷ് സെന്‍, എഡിറ്റര്‍ ബിജിത് ബാല തുടങ്ങിയവര്‍ പങ്കെടുത്തു. നമ്പി നാരായണന്റെ വ്യക്തി ജീവിതവും കരിയറുമൊക്കെയാണ് സിനിമയില്‍ പ്രമേയമായത്. പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ വലിയ സന്തോഷമുണ്ട്. എങ്കിലും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ ബാക്കിയാണ്. അതുകൂടി പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ശ്രമമെന്ന് നിര്‍മാതാവ് വര്‍ഗീസ് മൂലന്‍ പറഞ്ഞു. തിരുവനന്തപുരം ശ്രീ .പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പുലര്‍ച്ചെ ദര്‍ശനം നടത്തിയ ശേഷമാണ് മാധവന്‍ മടങ്ങിയത്.