നടി പാർവതി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ഉയരെ തിയേറ്ററിൽ വൻ പ്രേക്ഷക പ്രതികരണം നേടി മുന്നേറവേയാണ് ചിത്രത്തെ പറ്റി എഴുത്തുകാരൻ ടി. പത്മനാഭനും വാചാലനാകുന്നത്. നവാഗതനായ മനു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ അഭിനയ മികവിന് ഒട്ടേറെ അഭിനന്ദനമാണ് പാർവതിയെ തേടിയെത്തുന്നത്. ഏറെക്കാലം കൂടി താൻ തിയേറ്ററിൽ പോയി കണ്ട ചിത്രമാണ് ഉയരെ എന്നും ഇത് ചെറുപ്പക്കാർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണെന്നും പത്മനാഭൻ പറയുന്നു.
കാലിക പ്രാധാന്യമുള്ള വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്നും ഏത് പ്രതിസന്ധിയിലും തളരാതെ മുന്നോട്ട് പോകാനും വിജയം കൈവരിക്കാനുമുള്ള മനുഷ്യന്റെ അദമ്യമായ വാഞ്ചയെ ഈ സിനിമ കാട്ടുന്നുവെന്നും പത്മനാഭൻ പറയുന്നു.
ടി.പത്മനാഭന്റെ വാക്കുകൾ
'ഏറെക്കാലം കൂടി ഞാനിന്ന് തീയേറ്ററിൽ പോയി ഒരു സിനിമ കണ്ടു-ഉയരെ. എല്ലാ അർത്ഥത്തിലും ഇത് ഒരു മികച്ച സിനിമയാണെന്ന് പറയാൻ എനിക്ക് അശേഷം മടിയില്ല. ഏറെ കാലിക പ്രാധാന്യമുള്ള വിഷയമാണ്. ഈ സിനിമയുടെ പ്രമേയം. ഏത് പ്രതിസന്ധിയിലും തളരാതെ മുന്നോട്ട് പോകാനും വിജയം കൈവരിക്കാനുമുള്ള മനുഷ്യന്റെ അദമ്യമായ വാഞ്ചയെ ഈ സിനിമ വാഴ്‌ത്തുന്നു.
നമ്മുടെ ചെറുപ്പക്കാർ അവശ്യം കാണേണ്ട ഒരു ചിത്രമാണിത്. ഈ സിനിമയുമായി ബന്ധപ്പെട്ട എല്ലാവരെയും സംവിധായകൻ,നടീനടന്മാർ.ടെക്‌നീഷ്യന്മാർ എല്ലാവരെയും അഭിനന്ദിക്കുന്നു.
ഇങ്ങിനെയൊരു ചിത്രമെടുത്ത മൂന്നു യുവതികളെ ഞാൻ പ്രത്യേകമായി അഭിനന്ദിക്കുന്നില്ല. എത്രയോ മികച്ച സിനിമകൾ നമുക്ക് നൽകിയ പി.വി ഗംഗാധരന്റെ പുത്രികൾ ആണല്ലോ അവർ വിത്തുഗുണം പത്തുഗുണം എന്നല്ലേ പ്രമാണം'
ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി രവീന്ദ്രൻ എന്ന പെൺകുട്ടിയുടെ കഥ പറഞ്ഞ ഉയരെയിൽ പാർവതിയെക്കൂടാതെ ആസിഫ് അലി, ടൊവിനോ, അനാർക്കലി മരിക്കാർ, സിദ്ദിഖ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ ഒരുക്കിയത്. എസ് ക്യൂബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെനുഗ, ഷെഗ്‌ന, ഷെർഗ എന്നിവർ ചേർന്നാണ് ഉയരെയുടെ നിർമ്മാണം. ഗോപിസുന്ദറാണ് സംഗീതം. ഗാനരചന റഫീഖ് അഹമ്മദും ഷോബിയും. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം.