Latest News

കൃഷ്ണകുമാറിനെതിരെ ചുമത്തിയത് 23 വര്‍ഷവും മൂന്ന് മാസവും ജയിലില്‍ അടക്കാന്‍ കഴിയുന്ന ഏഴ് കുറ്റങ്ങള്‍; പത്തു വര്‍ഷം തടവിലിടാന്‍ കഴിയുന്ന മൂന്ന് വകുപ്പുകള്‍ ജാമ്യമില്ലാത്തത്; പെണ്മക്കളുടെ മുന്‍പില്‍ വച്ച് യുവതികളെ കയറിപിടിച്ചെന്ന് വരെ എഫ്ഐആറില്‍

Malayalilife
 കൃഷ്ണകുമാറിനെതിരെ ചുമത്തിയത് 23 വര്‍ഷവും മൂന്ന് മാസവും ജയിലില്‍ അടക്കാന്‍ കഴിയുന്ന ഏഴ് കുറ്റങ്ങള്‍; പത്തു വര്‍ഷം തടവിലിടാന്‍ കഴിയുന്ന മൂന്ന് വകുപ്പുകള്‍ ജാമ്യമില്ലാത്തത്; പെണ്മക്കളുടെ മുന്‍പില്‍ വച്ച് യുവതികളെ കയറിപിടിച്ചെന്ന് വരെ എഫ്ഐആറില്‍

ദിയ കൃഷ്ണകുമാറിന്റെ വ്യാപാര സ്ഥാപനത്തിലെ മോഷണ കേസില്‍ കൗണ്ടര്‍ കേസിട്ട മ്യൂസിയം പോലീസിന്റെ നടപടിക്കെതിരെ വിമര്‍ശനം കടുക്കുന്നു. പരാതിക്കാരായിട്ടും കൃഷ്ണകുമാറിനെതിരെ യുവതികളുടെ പരാതിയില്‍ പോലീസ് ചേര്‍ത്ത വകുപ്പുകള്‍ അടക്കമാണ് കടുത്ത വിമര്‍ശനത്തിന് ഇടയാക്കുന്നത്. അടിസ്ഥാന പരമായ പരിശോധന പോലും നടത്താതെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്ന പോലീസ് നടപടിയാണ് എതിര്‍പ്പുകള്‍ക്ക് ഇടയാക്കുന്നത്. 

ജീവനക്കാരുടെ പരാതിയില്‍ മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ്ഐആറില്‍ ജി. കൃഷ്ണകുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. പരാതിക്കാരിയുടെ വസ്ത്രത്തില്‍ പിടിച്ചു വലിച്ചു. കൃഷ്ണകുമാര്‍ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നു. ഇത്തരം സംഭവങ്ങളെല്ലാം നടന്നത് സ്വന്തം പെണ്‍മക്കളുടെ മുമ്പിലാണെന്ന് കൂടി മനസ്സിലാക്കുമ്പോഴാണ് പോലീസ് നടപടിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നത്. 23 വര്‍ഷവും മൂന്ന് മാസവും ജയിലില്‍ അടക്കാന്‍ കഴിയുന്ന ഏഴ് കുറ്റങ്ങളാണ് കൃഷ്ണകുമാറിനെതിരെ പോലീസ് ചുമത്തിയത്. ഇതില്‍ തന്നെ പത്തു വര്‍ഷം തടവിലിടാന്‍ കഴിയുന്ന മൂന്ന് വകുപ്പുകള്‍ ജാമ്യമില്ലാത്തവയുമാണ്. ഭാരതീയ നിയമസംഹിതയിലെ 137(2), 308(6), 296(b), 75(1)(!), 351(2), 155(2), 3(5) വകുപ്പുകളാണ് കൃഷ്ണകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.

മോഷണ കുറ്റത്തിന് തെളിവുകള്‍ അടക്കം ഉണ്ടെന്നിരിക്കവേയാണ് കൗണ്ടര്‍ കേസില്‍ പോലീസ് ഗുരുതരമായ വകുപ്പുകളും കുറ്റങ്ങളും ചുമത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. മകളുടെ സ്ഥാപനത്തില്‍ നടന്ന മോഷണ വിഷയത്തിലാണ് ഇടപെടല്‍ നടത്തിയതിന്റെ പേരിലാണ് കൃഷ്ണകുമാറിനെതിരെ ഇപ്പോള്‍ എഫ്.ഐ.ആര്‍ ഇട്ടിരിക്കുന്നത്. തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അല്ലെങ്കില്‍ യുവതികള്‍ തെളിവു നല്‍കട്ടെ എന്നുമാണ് കൃഷ്‌കുമാറും വ്യക്തമാക്കുന്ന കാര്യം. മോഷണ കേസിലെ അന്വേഷണത്തില്‍ കാര്യക്ഷമതയില്ലെന്ന ആക്ഷേപം ശക്തമാകുമ്പോഴാണ് കൃഷ്ണ കുമാറിനെതിരെ അടിസ്ഥാന രഹിതമെന്ന് തോന്ന ആരോപണത്തില്‍ കേസെടുത്തിരിക്കുന്നത്.

ലൈംഗിക ആരോപണം ഉന്നയിക്കുന്നതിന് തെളിവ് കൊണ്ടുവരട്ടെയെന്നും പണം തട്ടിയതിന് പിന്നില്‍ വലിയ സംഘം ഉണ്ടാകാമെന്നും കൃഷ്ണകുമാര്‍ പ്രതികരിക്കുകയാുണ്ടായി.  നാല് പെണ്‍ മക്കളെ വളര്‍ത്തിക്കൊണ്ടുവരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ താനത് സന്തോഷത്തോടുകൂടിയാണ് നടത്തുന്നത്. തങ്ങളുടെ ഭാഗത്ത് ന്യായമാണെന്ന് കേരള പൊതുസമൂഹത്തിന് പത്രമാധ്യമങ്ങളിലൂടെ മനസ്സിലായി. ബാങ്ക് സ്റ്റേറ്റ്മെന്റ് എടുത്താല്‍ പണം ട്രാന്‍സാക്ഷന്‍ നടത്തിയതിന്റെ തെളിവുകള്‍ ലഭിക്കും.എഫ്ഐആര്‍ ഇങ്ങനെ ഇടണമെങ്കില്‍ പൊലീസിന് എന്തെങ്കിലും ലക്ഷ്യം ഉണ്ടായിരുന്നിരിക്കാമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

മകള്‍ ദിയയുടെ സ്ഥാപനത്തില്‍ നടന്ന തിരിമറിയില്‍ ജീവനക്കാരെ ഫ്ലാറ്റിലേക്ക് വിളിച്ച് ചോദ്യം ചെയ്തത് വിവരങ്ങള്‍ അറിയാനാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. മൂന്നു വനിത ജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചാല്‍ മാത്രം മതി സത്യം പുറത്തുവരുമെന്നും പൊലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

പൊലീസുകാര്‍ മൂന്നു വനിത ജീവനക്കാരുടെ സ്റ്റേറ്റ്മെന്റ് മാത്രം പരിശോധിച്ചാല്‍ സത്യം മനസ്സിലാവും. ഞങ്ങള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ അതിന്റെ തെളിവുകളൊന്നും കാണിക്കുന്നില്ല. അത് വ്യക്തമായിരുന്നെങ്കില്‍ നന്നായിരുന്നേനെ. പൊലീസ് ഞങ്ങള്‍ക്ക് അനുകൂലമായി അന്വേഷണം നടത്തണമെന്ന് പറയുന്നില്ല. എന്നാല്‍ അന്വേഷണം നിഷ്പക്ഷമായിരിക്കണം'' കൃഷ്ണകുമാര്‍ പറഞ്ഞു.''ലക്ഷക്കണക്കിന് രൂപ ബാങ്കില്‍നിന്നു ലോണ്‍ എടുത്ത് കുറച്ച് പേര്‍ക്ക് ജോലിയും കൊടുത്ത് ഒരു പെണ്‍കുട്ടി ബിസിനസ് തുടങ്ങി. അതില്‍ തട്ടിപ്പ് നടത്തിയാലുണ്ടാവുന്ന വേദന ബിസിനസ് ചെയ്യുന്നവര്‍ക്കു മാത്രമേ മനസ്സിലാകൂ. നമ്മളില്‍ പലരും പല തരത്തില്‍ ജനിച്ചവരാണ്. നമ്മളില്‍ പലരും പല രീതിയില്‍ ചോദ്യം ചോദിക്കുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

അതേസമംയ കേസില്‍ സമഗ്ര അന്വേഷണം നടത്തി എല്ലാ മൊഴികളും പരിശോധിച്ച് വ്യക്തമായ തെളിവുകള്‍ ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നാണ് പോലീസ് പറയുന്നത്. അതേസമയം, തെളിവുകള്‍ ഇല്ലാതാകുമ്പോള്‍ ജീവനക്കാര്‍ ജാതി കാര്‍ഡ് ഇറക്കിയവര്‍ പിന്നീട് കൃഷ്‌കുമാറിനെതിരെ പീഡന ആരോപണവും ഉയര്‍ത്തുകയാണെന്ന് തെളിയുകയാണ്. 

അതേസമയം, ജീവനക്കാര്‍ കുറ്റസമ്മതം നടത്തുന്നതിന്റെ നിര്‍ണായക ദൃശ്യങ്ങള്‍ കൃഷ്ണകുമാറിന്റെ കുടുംബം പുറത്തുവിട്ടിരുന്നു. തെറ്റു പറ്റിയെന്നും ജീവനക്കാര്‍ വീഡിയോയില്‍ പറയുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ജീവനക്കാര്‍ പറഞ്ഞത് ദിയ ടാക്‌സ് വെട്ടിക്കാന്‍ വേണ്ടി പണം ജീവനക്കാരുടെ അക്കൗണ്ടിലൂടെ വാങ്ങിയെന്നാണ്. ഈ ആരോപണങ്ങളെ ദുര്‍ബലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. 2024 ഒക്ടോബര്‍ മുതല്‍ പണം എടുത്തതായി വീഡിയോയില്‍ ജീവനക്കാര്‍ സമ്മതിക്കുന്നുണ്ട്. ജീവനക്കാരുടെ മുന്‍ ആരോപണങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ് സംഭാഷണവും. വീഡിയോ പുറത്തുവന്നതോടെ ഇരുവിഭാഗവും നല്‍കിയ പരാതികളില്‍ സമഗ്രമായ അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നതെനനാണ് വാദം. ജീവനക്കാരായ മൂന്നു സ്ത്രീകള്‍ 69 ലക്ഷം രൂപ സ്ഥാപനത്തിലെ ക്യൂ ആര്‍ കോഡ് മാറ്റി തട്ടിപ്പ് നടത്തിയെന്നാണ് കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണകുമാറിന്റെ പരാതി. 

ഈ പരാതി കണ്ടോണ്‍മെന്റ് എസിപിക്ക് കൈമാറിയിരുന്നു. പരാതിയില്‍ മൊഴിയെടുക്കാന്‍ വിളിപ്പിച്ചപ്പോയാണ് തങ്ങളെ ജാതീയമായി അധിക്ഷേപിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തു എന്ന് ജീവനക്കാര്‍ പരാതി നല്‍കിയത്. പത്തു വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കാവുന്ന കേസില്‍ ഒരു വനിത മൊഴി നല്‍കിയാല്‍ പ്രാഥമിക അന്വേഷണം നടത്തുന്നതിനു മുന്‍പ് പൊലീസിന് കേസെടുക്കേണ്ടി വരും. അതുകൊണ്ടാണ് കൃഷ്ണകുമാറിനെതിരെ കേസെടുത്തത് എന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍ യാതൊരു തെളിവും ഇല്ലാതെ എങ്ങനെയാണ് എഫ്.ഐ.ആര്‍ ഇടുക എന്നതാണ് പൊതുസമൂഹത്തില്‍ ഉയരുന്ന ചോദ്യം.

Read more topics: # ദിയ കൃഷ്ണ
krishnakumar fir police

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES