എല്ലാവരുടെയും ജീവിതത്തില്‍ നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത പല സംഭവങ്ങളും സംഭവിക്കാറുണ്ട്. ചിലപ്പോള്‍ അത് ഹൃദയം നിറയ്ക്കുന്ന സന്തോഷകരമായ അനുഭവങ്ങളായിരിക്കും, ജീവിതത്തെ കൂടുതല്‍ മനോഹരമാക്കുന്ന തരത്തിലുള്ളത്. പക്ഷേ ചിലപ്പോള്‍, അത് ഒരാള്‍ക്ക് ജീവിതകാലം മുഴുവന്‍ മറക്കാനാവാത്ത വേദനയും ഭയവും നല്‍കുന്ന തരത്തിലുള്ള സംഭവങ്ങളായിരിക്കാം. ജീവിതത്തില്‍ അപ്രതീക്ഷിതമായി എന്ത് സംഭവിച്ചാലും, അതിനെ നേരിട്ട് അഭിമുഖീകരിക്കേണ്ടത് നമ്മുടെ വിധിയാണ്. പലപ്പോഴും ആ വിധി തന്നെ നമ്മുടെ ജീവിതം രക്ഷിക്കുന്ന ശക്തിയായി മാറാറുണ്ട്. ഇന്ന്, അതുപോലെ തന്നെ, ഒരു നിമിഷം കൊണ്ട് എല്ലാം നഷ്ടമാകാനിരുന്ന ഒരു സ്ത്രീക്ക് തന്റെ ജീവന്‍ തിരികെ ലഭിക്കാന്‍ കാരണമായത് അതേ വിധിയാണ്. മരണം നേരിട്ട് കണ്ണില്‍ കണ്ടിട്ടും, അത്ഭുതകരമായി അതില്‍ നിന്ന് രക്ഷപെട്ട ബേബിയുടെ ജീവിതമാണ് ഇത്. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയില്‍ നിന്ന് ബേബി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
ആ അപകടത്തിന്റെ ഞെട്ടലില്‍ നിന്നും ബേബി ഇന്നും ശരിയായിട്ടില്ല. 'തെറിച്ചുപോയി മക്കളേ, അവരെല്ലാം തെറിച്ചുപോയി. ഓട്ടോക്കാരും നടന്നുവന്നവരും ദൂരേക്കു തെറിച്ചുവീണു. കണ്ടുനിക്കാനെനിക്കു കഴിഞ്ഞില്ല മക്കളേ. കുറച്ചു മുന്‍പായിരുന്നേല്‍ താനും വീണേനേ'' എന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ബേബി പറയുന്നത്. ഓട്ടോക്കാരന്റെ അടുത്ത് നിന്നും നിമിഷങ്ങള്‍ക്ക് മുന്‍പാണ് ബേബി മുന്നോട്ട് നീങ്ങിയത്. തൊട്ട് പിന്നാലെ ഉണ്ടായ ഭയാനക ശബ്ദം കേട്ടാണ് വലിയതുറ സ്വദേശിയായ ബേബി തിരിഞ്ഞുനോക്കുന്നത്. അപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. എന്താണ് കണ്ടത് എന്ന് പറയുമ്പോഴും താന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതിന്റെ പേടി അന്നേരവും മാറിയിട്ടുണ്ടായിരുന്നില്ല.
നിമിഷനേരത്തിന്റെ വ്യത്യാസംകൊണ്ടാണ് ബേബി അപകടത്തില്‍നിന്നു രക്ഷപ്പെട്ടത്. റോഡിലങ്ങിങ്ങുമായി തെറിച്ചുവീണവരുടെ ശരീരങ്ങള്‍കണ്ട് മനസ്സുമരവിച്ചുനില്‍ക്കുകയാണ് ബേബി. ''അഞ്ചടി തികച്ചുവെച്ചില്ല അപ്പോഴാണ് ആ ഇടി. തിരിഞ്ഞുനോക്കിയപ്പോള്‍ എവിടെയെന്നറിയില്ല, അവരെല്ലാം തെറിച്ചുവീഴുന്നു. പ്രയാസപ്പെട്ട് ഓടിമാറി. കാലുരഞ്ഞുകീറിയിട്ടും ആ വേദനയറിഞ്ഞില്ല''ബേബിക്ക്്. ജനറല്‍ ആശുപത്രിയില്‍ ചികിത്സകഴിഞ്ഞു മടങ്ങാനാണ് ബേബി അപകടത്തില്‍പ്പെട്ട ഷാഫിയുടെ ഓട്ടോയുടെ അടുത്തേക്കു വന്നത്. വലിയതുറയിലേക്ക് പോകാന്‍ 150 രൂപയാകുമെന്ന് ഷാഫി പറഞ്ഞപ്പോള്‍ തിരിഞ്ഞുനടന്നതാണ് അവര്‍. കൈയില്‍ 50 രൂപയുടെ കുറവുകാരണം ബേബി ഓട്ടോ ഉപേക്ഷിച്ച് മുന്നോട്ടുനീങ്ങിയതും ആ ശബ്ദം കേട്ടതും ഒരുമിച്ചായിരുന്നു.
'ആദ്യനിമിഷം ഒന്നും മനസ്സിലായില്ല. പെട്ടെന്നാണ് നാലഞ്ചുപേര്‍ തെറിച്ചുവീണുകിടക്കുന്നതു കാണുന്നത്. കണ്ണാശുപത്രിയില്‍നിന്നു വരുമ്പോള്‍ ജനറല്‍ ആശുപത്രിയുടെ ആദ്യ ഗേറ്റിനു മുന്നിലെ റോഡിലൂടെ നടന്നുവരുകയായിരുന്ന പെണ്‍കുട്ടി ജനറല്‍ ആശുപത്രിയുടെ രണ്ടാം ഗേറ്റിന്റെ അടുത്തേക്കു തെറിച്ചുവീണു. ഏതാണ്ട് 20-ഓളം മീറ്റര്‍ അകലെ. ഒപ്പമുണ്ടായിരുന്ന യുവാവും ആശുപത്രി ഗേറ്റിനു മുന്നില്‍ വീണു. നടപ്പാതയില്‍ നിന്നിരുന്ന മൂന്ന് ഓട്ടോഡ്രൈവര്‍മാരും ഇടിയുടെ ആഘാതത്തില്‍ പലയിടത്തായി തെറിച്ചുവീണു. ഓടിക്കൂടിയവര്‍ പരിക്കേറ്റവരെ ആദ്യം ജനറല്‍ ആശുപത്രിയിലേക്ക് എടുത്തുകൊണ്ടുപോയി.'' ഇതെല്ലാം ഓര്‍ത്തെടുക്കുമ്പോള്‍ അപകടത്തിന്റെ ഞെട്ടല്‍ ബേബിയെ വിട്ട് മാറിയിട്ടുണ്ടായിരുന്നില്ല.
ബ്രേക്കിനു പകരം ഡ്രൈവര്‍ ആക്‌സിലറേറ്ററില്‍ ചവിട്ടിയതിനെത്തുടര്‍ന്ന് അമിതവേഗത്തില്‍ നടപ്പാതയിലേക്കു പാഞ്ഞുകയറിയ കാര്‍ റോഡരികില്‍നിന്ന അഞ്ചുപേരെ ഇടിച്ചുതെറിപ്പിച്ചു. പരിക്കേറ്റവരില്‍ നാലുപേരുടെ നില അതീവ ഗുരുതരമാണ്. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ജനറല്‍ ആശുപത്രിക്കു മുന്നിലായിരുന്നു സംഭവം. അവിടത്തെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരായ കുറ്റിച്ചല്‍ സ്വദേശി സുരേന്ദ്രന്‍(50), അഴിക്കോട് സ്വദേശി ഷാഫി(36), അയിരൂപ്പാറ സ്വദേശി കുമാര്‍(36), വഴിയാത്രക്കാരായ മുട്ടത്തറ സ്വദേശി ശ്രീപ്രിയ, കൊല്ലം ശാസ്താംകോട്ട സ്വദേശി ആഞ്ജനേയന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കാര്‍ ഓടിച്ചിരുന്ന വട്ടിയൂര്‍ക്കാവ് വലിയവിള കവിതാ ഭവനില്‍ എ.കെ. വിഷ്ണുനാഥിനും ഒപ്പമുണ്ടായിരുന്ന അമ്മാവന്‍ വലിയവിള അരയല്ലൂര്‍ സ്വദേശി വിജയനും പരിക്കില്ല. നേരത്തേ ലൈസന്‍സ് എടുത്തിട്ടുള്ള വിഷ്ണു കൈ തെളിയാനായി അമ്മാവനൊപ്പം കാര്‍ ഓടിച്ചതാണെന്ന് പോലീസ് പറയുന്നു. പേട്ട ഭാഗത്തുനിന്നു വന്ന കാര്‍ ജനറല്‍ ആശുപത്രിയുടെ ആദ്യ രണ്ട് പ്രവേശനകവാടങ്ങള്‍ക്കിടയ്ക്കുള്ള നടപ്പാതയിലേക്കാണ് ഇടിച്ചുകയറിയത്. കൈവരികള്‍ തകര്‍ത്തശേഷം ഓട്ടോസ്റ്റാന്‍ഡില്‍ നിന്നവരെ ഇടിച്ചുതെറിപ്പിച്ചു. ജനറല്‍ ആശുപത്രിക്കു മുന്നിലുള്ള സിഗ്‌നലില്‍ ചുവപ്പ് തെളിഞ്ഞപ്പോള്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടാന്‍ ശ്രമിച്ചു. പക്ഷേ, ആക്‌സിലറേറ്ററിലാണ് കാലമര്‍ന്നത്. ഇതാണ് അപകടത്തിനിടയാക്കിയതെന്ന് കരുതുന്നു. ഞായറാഴ്ചയായതിനാല്‍ തിരക്ക് കുറവായിരുന്നതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്.