പാലക്കാട്ട് ഒന്‍പതുവയസ്സുകാരിയായ ഒരു പെണ്‍കുട്ടിയുടെ ജീവിതം ഒരുദിവസം കൊണ്ട് മുഴുവന്‍ മാറി. ചെറിയൊരു വീഴ്ച മൂലം കൈയ്ക്ക് പൊട്ടലേറ്റതായിരുന്നു തുടക്കം. പക്ഷേ ചികിത്സയ്ക്കായി പോയ ആശുപത്രിയിലുണ്ടായ പിഴവുകള്‍ അവളുടെ ബാല്യത്തെ വേദനയുടെയും നഷ്ടത്തിന്റെയും കഥയാക്കി മാറ്റി. കൈയിലെ പൊട്ടലിന് ചികിത്സ തേടിയ കുഞ്ഞിന് പിന്നീട് ആ കൈ തന്നെയാണ് മുറിച്ചുമാറ്റേണ്ടി വന്നത്. വിനോദിനിയുടെ വേദനയിലൊതുങ്ങാത്ത ഈ സംഭവം ഇപ്പോള്‍ പല്ലശ്ശന ഒഴിവുപാറയെയും മുഴുവന്‍ ജില്ലയെയും ഞെട്ടിച്ചിരിക്കുകയാണ്. കൈയിലെ എല്ലു പൊട്ടിയതിന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ ഒന്‍പതുവയസ്സുകാരിക്ക് വലതുകൈ മുട്ടിനുതാഴെ മുറിച്ചുമാറ്റേണ്ടിവന്നു. പല്ലശ്ശന ഒഴിവുപാറയില്‍ നിര്‍മ്മാണത്തൊഴിലാളിയായ വിനോദിന്റെയും പ്രസീദയുടെയും മകള്‍ വിനോദിനിയുടെ കൈയാണ് മുറിച്ചത്. ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവാണ് കാരണമെന്ന് രക്ഷിതാക്കളും ബന്ധുക്കളും പറയുന്നത്.
സെപ്റ്റംബര്‍ 24-ന് വൈകുന്നേരം, വീട്ടുമുറ്റത്ത് അനുജനോടൊപ്പം കളിക്കുന്നതിനിടെയാണ് ഒന്‍പതുവയസ്സുകാരി വിനോദിനിക്ക് അപകടം സംഭവിച്ചത്. സാധാരണ ദിവസമായിരുന്നു അത് കളിക്കിടെ പെട്ടെന്ന് വീണതോടെ അവളുടെ കൈക്ക് വേദന തോന്നി. ആദ്യം ചെറിയ പരിക്കായിരിക്കുമെന്ന് മാതാപിതാക്കള്‍ കരുതിയെങ്കിലും, കുറച്ച് സമയത്തിനകം വേദന കൂടിയതോടെ അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആദ്യം ചിറ്റൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് വിനോദിനിയെ പരിശോധിച്ചത്. അവര്‍ പ്രഥമ ശുശ്രൂഷ നല്‍കി, പരിക്ക് കൃത്യമായി പരിശോധിക്കേണ്ടതുണ്ടെന്ന് പറഞ്ഞ് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. ജില്ലാ ആശുപത്രിയില്‍ എത്തിച്ചശേഷം നടത്തിയ എക്സ്റേ പരിശോധനയില്‍ കുട്ടിയുടെ കൈയിലെ രണ്ട് എല്ലുകള്‍ പൊട്ടിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഒടിഞ്ഞ ഭാഗത്ത് ഉടന്‍ തന്നെ പ്ലാസ്റ്റര്‍ ഇട്ടു. എന്നാല്‍ കുട്ടിയുടെ കൈയ്യില്‍ ഉണ്ടായിരുന്ന മുറിവ് ആരും ശ്രദ്ധിച്ചില്ല. മുറിവ് വൃത്തിയാക്കുകയോ, അണുനാശിനി പുരട്ടുകയോ, മരുന്ന് കൊടുക്കുകയോ ഒന്നും ചെയ്തില്ല. ഡോക്ടര്‍മാര്‍ ശ്രദ്ധ നല്‍കിയത് കൈയ്യിലെ പൊട്ടലിനാണ്. കുഞ്ഞ് മുറിവാണെന്ന് കരുതി അവര്‍ ആ മുറവിന് ഒട്ടും പ്രാധാന്യം നല്‍കിയില്ല എന്നാണ് പറയുന്നത്.
പ്ലാസ്റ്റര്‍ ഇട്ട കൈയ്യുമായി കുട്ടിയെ കൂട്ടി വീട്ടിലേക്ക് പോയി. പെട്ടെന്ന് തന്നെ സുഖം ആകുമെന്ന് അവരും കരുതി. എന്നാല്‍ ആരും പ്രതീക്ഷിക്കാത്ത വിധം, ആ ചെറിയ മുറിവാണ് പിന്നീട് വലിയ ദുരന്തത്തിന്റെയും വേദനയുടെയും തുടക്കമായത്. എന്നാല്‍ വീട്ടില്‍ എത്തിയ കുഞ്ഞിന് കൈയിക്ക് സിക്കാന്‍ കഴിയാത്ത വിധം വേദന വരാന്‍ തുടങ്ങി. അന്ന് വേദന അനുഭവിച്ച കുഞ്ഞിനെയും കൊണ്ട് പിറ്റേന്ന് വീണ്ടും ജില്ലാ ആശുപത്രിയില്‍ എത്തി. അവര്‍ വേനയ്ക്കുള്ള മരുന്നും നല്‍കി വീണ്ടും 30ന് എത്താന പറഞ്ഞ് വീട്ടിലേക്ക് അയച്ചു. എന്നാല്‍ കുഞ്ഞിന്റെ കൈ നീര് വയ്ക്കാന്‍ തുടങ്ങിയിരുന്നു. വേദന രൂക്ഷമാകുകയും പ്ലാസ്റ്ററിട്ട ഭാഗത്തുനിന്ന് ദുര്‍ഗന്ധം വമിക്കുകയും ചെയ്തു. അവര്‍ പറഞ്ഞതുപോലെ 30ന് വീണ്ടും കുഞ്ഞിനെയും കൂട്ടി ആശുപത്രിയില്‍ എത്തി. പ്ലാസ്റ്റര്‍ അഴിച്ചതോടെ ഉള്‍ഭാഗം അഴുകി വ്രണമായതായും പഴുപ്പ് വന്ന നിലയിലായിരുന്നു ആ കുരുന്ന കൈ. ഉടനെ മറ്റ് ഏതെങ്കിലും ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചത്.
വലതുകൈയുടെ മുട്ടിനുതാഴെ ചലനശേഷി വീണ്ടെടുക്കാനാകാത്തവിധം നഷ്ടപ്പെട്ടുവെന്നും കൈ മുറിച്ചുമാറ്റുകയല്ലാതെ വഴികളില്ലെന്നും അവിടത്തെ ഡോക്ടര്‍മാര്‍ പറഞ്ഞു. ശസ്ത്രക്രിയ വൈകിയാല്‍ പഴുപ്പ് മുകളിലേക്കു കയറി കുട്ടിയുടെ ജീവനുതന്നെ അപകടമുണ്ടാകുമെന്നും അറിയിച്ചു. വേറെ വഴിയില്ലാതെ ഏറെ വേദനയോടെ കുഞ്ഞിന്റെ കൈ മുറിച്ച് മാറ്റാന്‍ അനുവാദം നല്‍കുകയായിരുന്നു ആ അച്ഛനും അമ്മയും. പല്ലശ്ശന ഒഴിവുപാറ എല്‍പി സ്‌കൂളിലെ നാലാംതരം വിദ്യാര്‍ഥിനിയാണ് വിനോദിനി. സംഭവത്തില്‍ രക്ഷിതാക്കളും ബന്ധുക്കളും കേന്ദ്ര, സംസ്ഥാന ആരോഗ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി. പെണ്‍കുട്ടി നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. അതേസമയം, ഡിഎംഒയുടെ നിര്‍ദേശപ്രകാരം പ്രാഥമികാന്വേഷണം നടത്തിയ രണ്ടംഗ സമിതിയും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ. ജയശ്രീയും ചികിത്സാപ്പിഴവില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയിരിക്കുന്നത്.
കൈ മുറിച്ച് മാറ്റിയതിന്റെ നീറുന്ന വേദനയിലും അവള്‍ ചോദിക്കുന്നത് അവളുടെ കൈ എവിടെ എന്നാണ്. പക്ഷേ ആ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സാധിക്കാതെ പൊട്ടിക്കരയുകയാണ് ആ അമ്മയും ബന്ധുക്കളും. അവള്‍ ഇടയ്ക്ക് ഇടയ്ക്ക് ചോദിക്കുന്നു. എന്ത് പറയണം എന്ന് അറിയാന്‍ സാധിക്കുന്നില്ല. ആ അമ്മ പൊട്ടിക്കരഞ്ഞു.